രണ്ടര വയസ്സുകാരനെ ആറുമണിക്കൂര്‍ കോടതി പരിസരത്ത് ഇരുത്തുന്നത് അന്യായം: ഗുജറാത്ത് ഹൈക്കോടതി

Update: 2026-03-26 09:16 GMT

അഹമ്മദാബാദ്: രണ്ടര വയസ്സുകാരനെ മുത്തശ്ശന് കാണാനായി ഓരോ ആഴ്ചയും ആറുമണിക്കൂര്‍ കോടതി പരിസരത്ത് ഇരുത്തണമെന്ന കുടുംബകോടതി ഉത്തരവിനെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പിതാവിന്റെ മരണത്തിന് പിന്നാലെ മാതാവ് പുനര്‍വിവാഹം ചെയ്ത് കുട്ടിയുമായി പുതിയ വീട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് മുത്തശ്ശന്‍ കോടതിയെ സമീപിച്ചത്. കുട്ടിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ട കേസില്‍ കുടുംബകോടതി ഓരോ വ്യാഴാഴ്ചയും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ മാതാവിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, ഈ ഉത്തരവിനെ ചോദ്യം ചെയ്ത മാതാവിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി, കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിയമപരമായ അവകാശങ്ങളേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതാണെന്ന് വ്യക്തമാക്കി. ഇത്ര ചെറുപ്പമുള്ള കുട്ടിയെ മണിക്കൂറുകളോളം കോടതി പരിസരത്ത് ഇരുത്തുന്നത് മാനുഷികതയില്ലാത്ത നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ കസ്റ്റഡി കേസുകളില്‍ മാനുഷിക സമീപനം അനിവാര്യമാണെന്നും, നിയമം നടപ്പാക്കുമ്പോള്‍ കുട്ടികളുടെ നന്മ ഉറപ്പാക്കുന്നതില്‍ കോടതികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ജെ സി ദോഷി വ്യക്തമാക്കി.

Tags: