അഴിമതി ആരോപണങ്ങളില്‍ പി പി ദിവ്യക്കെതിരേ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
വിവിധ കരാറുകളില്‍ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ബിനാമി ഇടപാട് പരാതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയ്‌ക്കെതിരായി വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കെഎസ്യു നേതാവ് നല്‍കിയ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. വിവിധ കരാറുകളില്‍ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നും പരാതി തദ്ദേശ വിജിലന്‍സ് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കെഎസ്യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് ദിവ്യയ്‌ക്കെതിരായി വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തില്‍നിന്നും നിര്‍മാണ കരാറുകള്‍ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതില്‍ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലന്‍സ് അന്വേഷിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ല. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടോ എന്നത് അന്വേഷിക്കാം. പക്ഷെ അത് അന്വേഷിക്കുന്നത് തദ്ദേശ വകുപ്പിലെ വിജിലന്‍സ് ആകണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതില്‍ അഴിമതി കണ്ടെത്തിയാല്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിലപാട് സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയെ അറിയിക്കും.
ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി പി ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
