'സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് വെറും നാടകം, നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞു'; വി ഡി സതീശന്‍

Update: 2026-01-20 07:53 GMT

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങള്‍ കുത്തിനിറച്ചതാണെന്നും എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും വി ഡി സതീശന്‍. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

കേന്ദ്രത്തില്‍നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ വേറെ കണക്കുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം. സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു. അര്‍ദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നത് നാലുവര്‍ഷ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുന്നു.

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വാദം പച്ചക്കള്ളമാണെന്നും ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോഴും അതീവ ദരിദ്രരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പകര്‍ച്ചവ്യാധികള്‍ പടരുന്ന സംസ്ഥാനമായി കേരളം മാറി. കാരുണ്യ പദ്ധതിയില്‍ മാത്രം 1,200 കോടി രൂപയുടെ കുടിശികയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്നു തരിപ്പണമായെന്നും സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരോ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുമ്പോഴാണ് വിദ്യാഭ്യാസ മേഖല മെച്ചമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

സജി ചെറിയാനെ മന്ത്രിസഭയില്‍ ഇരുത്തിയാണ് നയപ്രഖ്യാപനത്തില്‍ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഎം നടത്തുന്നത്. ജയിച്ചു വന്നവരുടെ ജാതി നോക്കാനാണ് ഒരു മന്ത്രി പറയുന്നത്. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ് മന്ത്രി നടത്തിയത്. പദവിയിലിരിക്കാന്‍ മന്ത്രി യോഗ്യനല്ല. പറഞ്ഞിട്ട് എത്ര മണിക്കൂറായി. തിരുത്താന്‍ പോലും തയ്യാറല്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

കേരളത്തെ കൊള്ളക്കാരുടേയും കൊലപാതകികളുടേയും മയക്കുമരുന്ന് മാഫിയയുടേയും താവളമാക്കി മാറ്റി. പോലിസിന്റെ കണക്കില്‍ തന്നെ ആയിരക്കണക്കിന് ഗുണ്ടകള്‍ സൈ്വരവിഹാരം നടത്തുകയാണ്. വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യജീവനും കൃഷിയും നഷ്ടപ്പെടുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്നും മലയോര ജനതയുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 10 കൊല്ലം ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇവര്‍ ഇനി നടത്തുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്. വിശ്വാസ്യത പോലും നഷ്ടപ്പെട്ട ഒരു ഡോക്യുമെന്റാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

ഭരണഘടന അനുസരിച്ച് 175, 176 ആര്‍ട്ടിക്കിള്‍ അനുസരിച്ച് ക്യാബിനറ്റ് അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്. ഗവര്‍ണര്‍ അത് മനപ്പൂര്‍വ്വമായി അത് വിട്ടുകളയുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ല സ്വന്തം കാര്യങ്ങള്‍ പറയാനുള്ള റോളല്ല ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അതിനോട് ഗവണ്‍മെന്റ് പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നു. പക്ഷെ, ക്യാബിനറ്റ് അപ്രൂവ് ചെയ്ത ഈ പ്രസംഗം തെറ്റായ അവകാശവാദങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഹൈക്കോടതി ഉത്തരവ് അതീവ ഗൗരവതരം. ഒറിജിനല്‍ പാളി അവിടെനിന്ന് കടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണപ്പാളി കോടീശ്വരന് വിറ്റുവെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവര ഇടുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഗുരുതരമായ കണ്ടെത്തലുകളാണ് കോടതി നടത്തിയിരിക്കുന്നത്. ഒറിജിനല്‍ പാളി കടത്തിയെന്ന് പറഞ്ഞിരിക്കുന്നു. തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതി വിധി പ്രകാരം. അതില്‍ സിപിഎം മെമ്പര്‍ കൂടി പങ്കെടുത്തു. താന്ത്രിക വിധിപ്രകാരമാണ് വാജി വാഹനം കൈമാറിയത്. പരസ്യമായാണ് വാഹനം കൈമാറിയത്. മൂന്ന് സിപിഎം നേതാക്കള്‍ അകത്താണ്. കൂടുതല്‍ പേരുകള്‍ വരുമെന്ന പേടിയാണ്. എസ്‌ഐടി അന്വേഷണം മന്ദഗതിയിലാണ് നടകുന്നത്. അന്വേഷണം ശരിയായി നടക്കുമെന്ന് വിചാരിക്കുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നു കേട്ടാല്‍ ജനങ്ങള്‍ ചിരിക്കും. ഏത് രാത്രിയിലും സെറ്റില്‍മെന്റാകും. സര്‍വ്വകലാശാലകളിലെ പദവികള്‍ വീതം വെച്ചെടുത്ത് ഇവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദായ നേതാക്കള്‍ വര്‍ഗീയത പറഞ്ഞാല്‍ എതിര്‍ക്കും. അതില്‍ മാറ്റമില്ല. യുഡിഎഫിന്റെ നിലപാടാണത്. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. സമുദായ നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വിമര്‍ശിക്കാം. അതിലൊന്നും കുഴപ്പമില്ല.

Tags: