സ്വര്‍ണക്കടത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ കൊന്ന് കുഴിച്ചിട്ട മൂന്നു പേര്‍ക്ക് ജീവപര്യന്തം

Update: 2025-04-20 02:35 GMT

മംഗളൂരു: മലയാളികളായ രണ്ടു യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസിലെ പ്രതികളായ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും. കോഴിക്കോട് സ്വദേശി ടി പി ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ചെര്‍ക്കള നീര്‍ച്ചാല്‍ സി എന്‍ മഹലില്‍ മുഹമ്മദ് മുഹ്ജീര്‍ സനഹ് (36), അണങ്കൂര്‍ ടിവി സ്‌റ്റേഷന്‍ റോഡ് ദില്‍ഷാന്‍ മന്‍സിലില്‍ എ മുഹമ്മദ് ഇര്‍ഷാദ് (35), അണങ്കൂര്‍ ടിവി സ്‌റ്റേഷന്‍ റോഡ് ഇഷാബി മന്‍സിലില്‍ എ മുഹമ്മദ് സഫ്വാന്‍ (35) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച് എസ് മല്ലികാര്‍ജുന്‍ സ്വാമി ജീവപര്യന്തം തടവിനും 65,000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചത്.

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേസ് പറയുന്നു. 2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കാസര്‍കോട് മരുതടുക്കത്ത് എത്തിച്ച് പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.