ബാറിലെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയില്‍

മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലയെന്ന് പ്രതികള്‍

Update: 2026-04-04 17:05 GMT

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്ക്കല്‍ കോവൂര്‍ സ്വദേശികളായ രാഹുല്‍, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. വയല സ്വദേശിയായ ശരത് കുമാറാണ്(30)ഇന്ന് വൈകിട്ട് കൊല്ലപ്പെട്ടത്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകമെന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്.

വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു. ബാറില്‍ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍വെച്ച് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.