ഇന്ധനക്ഷാമം; ശ്രീലങ്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

Update: 2026-03-17 06:59 GMT

ശ്രീലങ്ക: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ശ്രീലങ്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ അഞ്ചില്‍ നിന്നും നാലായി കുറച്ചതായും എല്ലാ ബുധനാഴ്ചകളും പൊതുഅവധിയായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.പൂര്‍ണ്ണമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍, രാജ്യാന്തര തലത്തിലുണ്ടായ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് ശ്രീലങ്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

എല്ലാ പൊതു പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്വകാര്യ മേഖലയോടും സമാനമായ രീതിയില്‍ പ്രവര്‍ത്തന സമയം ക്രമീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ആശുപത്രികള്‍, തുറമുഖങ്ങള്‍ തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. മോശമായ സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാകണമെന്ന് പ്രസിഡന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags: