അഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യമല്ല; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ വിമര്‍ശനം

Update: 2025-06-04 11:19 GMT
അഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യമല്ല; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നു വച്ച് അത് സൈനികരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് അതുപയോഗിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ കോടതി വിമകര്‍ശനമുന്നയിച്ചു. 'അരുണാചലില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം മര്‍ദ്ദിക്കുന്നു' എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സൈനികര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതില്‍ ലഖ്നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരായ അദ്ദേഹത്തിന്റെ ഹരജി കോടതി തള്ളി.

'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു എന്ന കാര്യത്തില്‍ സംശയമേതുമില്ല, എന്നാല്‍ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്, കൂടാതെ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഇതില്‍ ഉള്‍പ്പെടുന്നില്ല,' കോടതി പറഞ്ഞു.

2022 ല്‍ രാജസ്ഥാനില്‍ ഒരു പത്രസമ്മേളനത്തിനിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. 'ഭാരത് ജോഡോ യാത്രയെക്കുറിച്ച് ആളുകള്‍ ചോദിക്കും, ഇവിടെയും അവിടെയും. അശോക് ഗഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും കുറിച്ചും. പക്ഷേ, ചൈന 2000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം പിടിച്ചെടുത്തതിനെക്കുറിച്ചും 20 ഇന്ത്യന്‍ സൈനികരെ കൊന്നതിനെക്കുറിച്ചും അരുണാചല്‍ പ്രദേശില്‍ നമ്മുടെ സൈനികരെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും അവര്‍ ഒരു ചോദ്യം പോലും ചോദിക്കില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരോട് ഇതിനെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കുന്നില്ല. സത്യമല്ലേ? രാഷ്ട്രം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്,' എന്നിങ്ങനെയായിരുന്നു പരാമര്‍ശം.

Tags:    

Similar News