അബൂദബിയില്‍ വാഹനാപകടം; സഹോദരങ്ങള്‍ ഉള്‍പ്പടെ നാലു മലയാളികള്‍ മരിച്ചു

Update: 2026-01-04 15:31 GMT

അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റേയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടേയും മക്കളായ അഷസ്(14), അമ്മാര്‍(12), അയാഷ്(5), എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്.

അബ്ദുല്‍ലത്തീഫും റുക്‌സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങും വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.