സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; തങ്ങള്‍ പ്രജകളല്ലെന്ന് പ്രഖ്യാപനം

Update: 2025-10-20 17:08 GMT

തൃശൂര്‍: വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയോടുള്ള വിയോജിപ്പും കലുങ്ക് സംവാദത്തില്‍ അപമാനിക്കപ്പെട്ടതുമാണ് കാരണം.


പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാര്‍ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡിലെ സജീവ പ്രവര്‍ത്തകരാണ് ഇവര്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഈ മാസം 18ാം തിയതിയാണ് കല്ലുങ്ക് സംവാദം നടന്നിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ കോണ്‍ഗ്രസിലേക്ക് ചേരുകയായിരുന്നു. തങ്ങള്‍ സുരേഷ് ഗോപിയുടെ പ്രജകളല്ലെന്ന് പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായകുടിക്കുമെന്നും എന്നാല്‍ ജനങ്ങള്‍ പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അതിന് കഴിയില്ലെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.