കൈക്കൂലി കേസ്; തിരൂര്‍ മുന്‍ താലൂക്ക് സര്‍വേയര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും

Update: 2026-03-31 10:56 GMT

മലപ്പുറം: കൈക്കൂലി കേസില്‍ തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വേയറെ വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം ശങ്കര നാരായണനെയാണ് കുറ്റക്കാരനായി കണ്ടെത്തി കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 50,000 രൂപ പിഴയും കോടതി വിധിച്ചു.

കോഴിക്കോട് എന്‍ക്വയറി കമ്മീഷണറും സ്‌പെഷ്യല്‍ ജഡ്ജ് ഷിബു തോമസാണ് വിധി പ്രസ്താവിച്ചത്. 2019ലാണ് കേസിന്റെ തുടക്കം. കോട്ടക്കല്‍ സ്വദേശിയുടെ വസ്തു സര്‍വേ ചെയ്ത് നല്‍കുന്നതിനായി ഇയാള്‍ 14,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കൈക്കൂലി സ്വീകരിക്കുന്നതിനിടെ മലപ്പുറം വിജിലന്‍സ് യൂണിറ്റ് ശങ്കരനാരായണനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിച്ചു.

വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അരുണ്‍ നാഥ് ഹാജരായി. മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എ രാമചന്ദ്രന്‍, മുന്‍ ഇന്‍സ്‌പെക്ടര്‍മാരായ എം ഗംഗാധരന്‍, ഫിറോസ് എം ഷഫീക്ക് എന്നിവരാണ് അന്വേഷണം നടത്തിയത്. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പരിലോ 8592900900, 9447789100 (വാട്‌സാപ്പ്) എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

Tags: