ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും

Update: 2025-12-05 04:53 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യം ചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചത്. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് ചോദ്യംചെയ്യുക.ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ.

ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സില്‍ എഴുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ചോദ്യെ ചെയ്യാനുള്ള നീക്കം. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയും നേരത്തെ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags: