ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

Update: 2026-02-02 05:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികില്‍സിക്കാനും നടപടികളെടുക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തേക്കാള്‍ മരണ നിരക്കും പരാതികളും കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

വന്യജീവികളെ ഉള്‍ക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തില്‍ നമുക്ക് ബോധ്യമാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതിനാലാണ് പിടികൂടുന്നവയെ മൃഗശാലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വന്യ ജീവി ആക്രമണം പ്രതിരോധത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിവിധ വകുപ്പ്, സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി സഹായ ധനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഷൂട്ടര്‍മാര്‍ക്ക് ആയിരം രൂപയും സംസ്‌കാര നടപടികള്‍ക്കായി 2,000 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. പല പഞ്ചായത്തുകളും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Tags: