വയനാട്: ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ വയനാട് മുട്ടിക്കൊമ്പന്‍ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തില്‍ ലൊക്കേറ്റ് ചെയ്‌തെങ്കിലും മുട്ടിക്കൊമ്പന്‍ വീണ്ടും കാടുകയറി. നാല് റേഞ്ചുകളിലായുള്ള 70ലധികം ആര്‍ആര്‍ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. അഞ്ച് കുങ്കിയാനകളും എത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം വിഫലമായതോടെ ദൗത്യം വനംവകുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു.
വള്ളുവാടിയിലെ ജനവാസമേഖലയിലാണ് കാട്ടാനയുള്ളത്. പുലര്‍ച്ചെ മൂന്നു മണിയോടെ ദൗത്യം ആരംഭിച്ച് ആനയെ മയക്കുവെടി വെക്കാനായിരുന്നു പദ്ധതി എന്നാല്‍ മുട്ടികൊമ്പന്‍ അക്രമാസക്തനായതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ആദ്യദിനം മയക്കുവെടി വെച്ചെങ്കിലും ആന കാടുകയറുകയായിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാന വന്നാല്‍ മാത്രമേ പിടികൂടാന്‍ ആകൂ എന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആനയെ പിടികൂടിയ ശേഷം മുത്തങ്ങയില്‍ ഒരുക്കിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ഒരു തവണ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ദൗത്യസംഘം ആനയെ പിന്തുടര്‍ന്നെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിച്ച കൊമ്പന്‍ ആനക്കൂട്ടത്തോടൊപ്പം ഉള്‍വനത്തിലേക്ക് മറഞ്ഞതോടെ അന്നത്തെ ദൗത്യം വിഫലമായി.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയയും ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും ഉള്‍പ്പെടെ 80 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താത്കാലികമായി നിലച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് ജാഗ്രത നിര്‍ദേശവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
