'ഭക്ഷണത്തിന് രുചിയില്ല'; ദലിത് വിഭാഗക്കാരനായ കിച്ചന്‍ ഹെല്‍പ്പറെ പുറത്താക്കി; കേരള കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലറുടെ നടപടി വിവാദത്തില്‍

Update: 2025-11-11 09:41 GMT

കാസര്‍കോഡ്: ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് കേരള കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിഭാഗക്കാരനായ കിച്ചന്‍ ഹെല്‍പ്പറെ പുറത്താക്കിയ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനം. താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കുമ്പോള്‍ നോട്ടിസ് നല്‍കണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാന്‍സലര്‍ നടപടി സ്വീകരിച്ചതെന്ന് പുറത്താക്കപ്പെട്ടവര്‍ പറയുന്നു. ഭക്ഷണം പാകം ചെയ്തവരില്‍ ദലിതനെ മാത്രം തിരഞ്ഞുപിടിച്ച പുറത്താക്കിയത് വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇട വരുത്തിയിട്ടുള്ളത്.

വൈസ് ചാന്‍സലര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നവരില്‍ ദളിത് വിഭാഗക്കാര്‍ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. ദലിത് വിഭാഗക്കാരോട് വൈസ് ചാന്‍സലര്‍ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചന്‍ ഹെല്‍പ്പര്‍ രൂപേഷ് വേണു പറഞ്ഞു. സംഭവത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് രൂപേഷ് പരാതി നല്‍കി. പട്ടികവര്‍ഗ വിഭാഗത്തിലുള്ള മാവിലന്‍ സമുദായാംഗമായ തനിക്കെതിരെയുണ്ടായ നടപടി വൈസ് ചാന്‍സലറുടെ ജാതി വിവേചനമാണെന്നും പരാതിയില്‍ പറയുന്നു,

ഒക്ടോബര്‍ 13നാണ് തയാറാക്കി വച്ച ഭക്ഷണം വൈസ് ചാന്‍സലര്‍ക്ക് നല്‍കിയത്. എന്നാല്‍ പിറ്റേന്ന് ഓഫീസില്‍ നിന്ന് വിളിച്ച് ഭക്ഷണം മോശമാണെന്നും അതിനാല്‍ പിരിച്ചുവിടുകയാണെന്നും പറഞ്ഞു. രണ്ടുദിവസം മാറിനില്‍ക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഫോണില്‍ വിളിച്ചപ്പോള്‍ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും രൂപേഷ് പറയുന്നു.