ചെള്ള് പനി;ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സംയുക്തമായി പരിശോധന നടത്തും

Update: 2022-06-13 05:13 GMT
തിരുവനന്തപുരം:സംസ്ഥാനത്ത് ചെള്ള് പനി കേസുകള്‍ കൂടിവരികയും ഒരാഴ്ചക്കിടേ രണ്ട് മരണം റിപോര്‍ട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സംയുക്തമായി പരിശോധന നടത്തും.ഇതിനു മുമ്പും സംസ്ഥാനത്ത് ചെള്ള് പനി ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരാഴ്ചക്കിടെ രണ്ട് മരണം സംഭവിച്ചതാണ് നിലവില്‍ ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം മരിച്ച പാറശാല ഐങ്കാമം സ്വദേശി സുബിതയുടെ വീട്ടില്‍ നിന്നുള്ള സാംപിളുകള്‍ ഉടന്‍ ശേഖരിക്കും.

വ്യാഴാഴ്ച മരിച്ച വര്‍ക്കല സ്വദേശി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ രക്ത സാംപിളുകളും ഇവയുടെ പുറത്തെ ചെള്ളുകളും ശേഖരിച്ചിരുന്നു. ഇവിടുത്തെ വളര്‍ത്തു നായയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചെള്ള് പനിക്ക് കാരണമായ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്തിമ ഫലമായി ഇത് കണക്കാക്കിയിട്ടില്ല.അശ്വതിയോട് അടുത്തിടപഴകിയ ആറ് പേരുടെ രക്ത സാംപിളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 15 പേര്‍ക്കാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇതോടെ 132 ആയിരിക്കുകയാണ്. സാധാരണ മലയോരമേഖലകളിലാണ് ചെള്ള് പനി ബാധയ്ക്ക് കൂടുതല്‍ സാധ്യത. പക്ഷെ നഗരമേഖലകളിലേക്കും രോഗം വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.



Tags:    

Similar News