കല്‍മേഗി ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ അഞ്ചുമരണം

Update: 2025-11-07 06:34 GMT

ഫിലിപ്പീന്‍സ്: കല്‍മേഗി ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ അഞ്ചുമരണം കൂടി റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച മധ്യ വിയറ്റ്‌നാമിലൂടെ മണിക്കൂറില്‍ 149 കിലോമീറ്റര്‍ (92 മൈല്‍) വേഗതയില്‍ കടന്നുപോയ കൊടുങ്കാറ്റ് ഇപ്പോള്‍ പടിഞ്ഞാറോട്ട് കംബോഡിയയിലേക്കും ലാവോസിലേക്കും നീങ്ങുകയാണെന്നാണ് വിവരം.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് വിയറ്റ്‌നാമീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മധ്യ വിയറ്റ്‌നാമില്‍ പെയ്ത മഴയില്‍ 50 പേരാണ് മരിച്ചത്. കല്‍മേഗി ചുഴലിക്കാറ്റിന് മുന്നോടിയായി, വിയറ്റ്‌നാം സൈന്യം വ്യാഴാഴ്ച 260,000ത്തിലധികം സൈനികരെയും ഉദ്യോഗസ്ഥരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരുന്നു. കൂടാതെ 6,700ലധികം വാഹനങ്ങളും ആറുവിമാനങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇതിനോടകം നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. വീടുകള്‍ നഷ്ടപ്പെട്ട പലരും സ്‌കൂള്‍, ആശുപത്രികെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ അഭയം തേടുകയാണ്.

അതേസമനയം, ഈ വര്‍ഷം വിയറ്റ്‌നാമിനെ ബാധിച്ച ഏറ്റവും മാരകമായ പ്രകൃതി ദുരന്തമായ കല്‍മേഗിയില്‍ കുറഞ്ഞത് 188 പേര്‍ മരിക്കുകയും 135 പേരെ കാണാതാവുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ഓഫീസ് അറിയിച്ചു.

കല്‍മേഗി ഉച്ചകഴിഞ്ഞ് ലാവോസിലൂടെ സഞ്ചരിച്ച് വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ ആഞ്ഞടിക്കുമെന്നാണ് വിവരം. കനത്തതോ അതിശക്തമായതോ ആയ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമോ നദി കവിഞ്ഞൊഴുകുന്നതോ ആയതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തായ്‌ലന്‍ഡ് കാലാവസ്ഥവകുപ്പ് നിര്‍ദേശിച്ചു.

Tags: