ആസ്​ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ​ബാധയുണ്ടായതെന്ന് റിപോര്‍ട്ട്

Update: 2024-05-23 08:38 GMT

സിഡ്‌നി: ആസ്‌ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപോര്‍ട്ട്. ആസ്‌ട്രേലിയയിലെ എച്ച് 5 എന്‍ 1 ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ  A (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സയുടെ കൂടുതല്‍ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പറയുന്നു.

എന്താണ് എച്ച് 5 എന്‍ 1 വൈറസ്?

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ അല്ലെങ്കില്‍ പക്ഷിപ്പനി എന്നും അറിയപ്പെടുന്ന H5N1 വൈറസ് പ്രാഥമികമായി പക്ഷികളെ ബാധിക്കുന്ന രോഗമാണ്. 1997ല്‍ മനുഷ്യരില്‍ ആദ്യമായി തിരിച്ചറിഞ്ഞ രോഗം ബാധിച്ച പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴി മനുഷ്യരിലേക്ക് പകരാവുന്നതാണ്. മനുഷ്യരിലെ ഉയര്‍ന്ന മരണനിരക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും കാരണം H5N1 ആശങ്കാജനകമാണ്.

ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം പുരോഗമിക്കുമ്പോള്‍ ശ്വാസതടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ ശ്വാസകോശ ലക്ഷണങ്ങള്‍ വികസിച്ചേക്കാം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങളും സാധാരണമാണ്.

Tags:    

Similar News