മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം

Update: 2026-03-01 09:10 GMT

ദോഹ: മിഡില്‍ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് രണ്ടാം ദിനവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തമുണ്ടായി. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളിലെന്നാണ് റിപോര്‍ട്ട്. അതേസമയം, രാജ്യത്തെ ലക്ഷ്യമിട്ട 18 ബാലിസ്റ്റിക് മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാഹ്യ ഭീഷണികളെ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഖത്തര്‍ സായുധ സേനയ്ക്ക് പൂര്‍ണ ശേഷിയുണ്ടെന്നും സുരക്ഷാ സാഹചര്യം നിയന്ത്രണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍, മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് ഇന്ന രാവിലെ എട്ടു പേര്‍ക്ക് കൂടി പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിന് ശേഷം പരിക്കേറ്റവരുടെ എണ്ണം 16 ആയി. ചില പ്രദേശങ്ങളില്‍ പരിമിതമായ ഭൗതിക നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഏജന്‍സികളും സിവില്‍ ഡിഫന്‍സ് ടീമുകളും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളുമായി ഏകോപനം നടത്തി നടപടികള്‍ തുടരുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

സുരക്ഷ മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, തിരിച്ചറിയാത്ത വസ്തുക്കളോ മിസൈല്‍ അവശിഷ്ടങ്ങളോ കണ്ടാല്‍ സമീപിക്കരുത് ഉടന്‍ 999 എന്ന അടിയന്തര നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, പട്രോള്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും അപകടസ്ഥലങ്ങളിലേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു. പ്രത്യേക ടീമുകള്‍ 24 മണിക്കൂറും രംഗത്തുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Tags: