മകനെ വെടിവച്ചുകൊന്ന പോലിസിന് നന്ദിയെന്ന് പിതാവ്

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുന്‍പും നന്ദ് കിഷോര്‍ സിങ് പോലിസിനോട് ആവശ്യപ്പെട്ടിരുന്നു

Update: 2026-02-08 12:13 GMT

പട്‌ന: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മകനെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്നതിന് പോലിസിനു നന്ദി പറഞ്ഞ് പിതാവ്. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയായ പ്രിന്‍സിനെ പോലിസ് വെടിവച്ചുകൊന്നത്. പോലിസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിന്‍സിന്റെ പിതാവ് നന്ദ് കിഷോര്‍ സിങ് നന്ദി പറഞ്ഞത്. വൈശാലി ജില്ലയിലെ ഹുസൈന ഖുര്‍ദ് ഗ്രാമത്തിലാണ് നന്ദ് കിഷോര്‍ സിങ് താമസിക്കുന്നത്.

'പോലിസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേര്‍വഴിക്ക് നടത്താന്‍ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് യാതൊരു ബന്ധവുമില്ല' പ്രിന്‍സിന്റെ മരണത്തില്‍ പിതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുന്‍പും നന്ദ് കിഷോര്‍ സിങ് പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. പഠനകാലം മുതല്‍ക്കേ കുറ്റകൃത്യങ്ങളില്‍ പ്രിന്‍സ് ഏര്‍പ്പെട്ടിരുന്നതായി പിതാവ് പറയുന്നു. മോശം കൂട്ടുകെട്ടാണ് മകനെ വഴിതെറ്റിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്.

ബാങ്കുകളില്‍നിന്നും ജ്വല്ലറികളില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിലൂടെയാണ് പ്രിന്‍സ് കുപ്രസിദ്ധി നേടിയത്. ഇയാളുടെ പേരില്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്. ബിഹാര്‍, ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറു സംസ്ഥാനങ്ങളില്‍നിന്നായി 300 കിലോയിലധികം സ്വര്‍ണാഭരണങ്ങള്‍ പ്രിന്‍സ് അംഗമായ സുധോദ് സിങ്ങിന്റെ കൊള്ളസംഘം മോഷ്ടിച്ചിട്ടുണ്ട്.