സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു; പിതാവും മകളും മരിച്ചു

Update: 2026-02-06 15:13 GMT

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു. വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡിലെ കൊടുംവളവില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം. തലക്കുളത്തൂര്‍ സ്വദേശികളാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദവിദ്യാര്‍ഥിനിയായ ഫാത്തിമ നേഹയും(19)പിതാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകളേയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം നടന്ന സ്ഥലം അതീവ അപകടസാധ്യതയുള്ള കൊടുംവളവാണ്. ഇവിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലുള്ള വീടിന്റെ മുകളിലേക്കാണ് പതിച്ചത്. ഈ റോഡില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സാധ്യതയുള്ള വളവില്‍ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. അപകട മേഖലയാണെന്ന് കാണിച്ച് റോഡില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.