ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍

53 അംഗ കൗണ്‍സിലില്‍ നേടിയത് 32 വോട്ട്

Update: 2025-12-26 15:27 GMT

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍. 53 അംഗ കൗണ്‍സിലില്‍ 32 വോട്ടു നേടിയാണ് ജാമ്യത്തില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് 2021 നവംബര്‍ 21നാണ് ചന്ദ്രശേഖരന്‍ കണ്ണൂരില്‍ തിരിച്ചെത്തിയത്. 2013 മുതല്‍ കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യത്തിലാണ്. 2015ലും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ അധ്യക്ഷനായെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയില്‍ കഴിയേണ്ടി വന്നിരുന്നു. കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ അന്ന് രാജിവെക്കുകയായിരുന്നു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ വിധി വരും മുന്‍പാണ് ചന്ദ്രശേഖരനെ വീണ്ടും സിപിഎം നഗരസഭ അധ്യക്ഷനാക്കിയത്.

അതേസമയം, കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ വി ഷിജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഷിജിത്തിന് 24 വോട്ടും യുഡിഎഫിലെ പി കെ സതീശന് മൂന്നു വോട്ടും ലഭിച്ചു. അരമണിക്കൂറിലേറെ വൈകിയെത്തിയ ബിജെപി അംഗം വി രമിതയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിലെ വി സതീദേവിയാണ് ചെയര്‍പേഴ്‌സണ്‍. തളിപ്പറമ്പില്‍ യുഡിഎഫിലെ പി കെ സുബൈറാണ് നഗരസഭാ അധ്യക്ഷന്‍. എതിര്‍ സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിലെ ടി ബാലകൃഷ്ണന് 15 വോട്ടും ബിജെപിയിലെ പി വി സുരേഷിന് മൂന്നു വോട്ടും ലഭിച്ചു. പാനൂര്‍ നഗരസഭയില്‍ മുസ് ലിം ലീഗിലെ നൗഷത്ത് ടീച്ചര്‍ കൂടത്തിലാണ് ചെയര്‍പേഴ്‌സണ്‍. നൗഷത്ത് ടീച്ചര്‍ക്ക് 23 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സിപിഎമ്മിലെ പി പി ശബ്‌നത്തിന് 13 വോട്ടും ലഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 36 അംഗങ്ങുടെ പിന്തുണയോടെ യുഡിഎഫിലെ പി ഇന്ദിര മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

Tags: