'മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം സര്‍ക്കാര്‍ നിര്‍ത്തി എന്നത് വ്യാജവാര്‍ത്ത'; മന്ത്രി കെ രാജന്‍

Update: 2026-01-17 14:02 GMT

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിയെന്ന് ചിലര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍. കഴിഞ്ഞ ഡിസംബര്‍ വരെ ജീവനോപാധി കൊടുത്തിട്ടുണ്ട്. ജനുവരി മാസത്തെ തുക കൊടുക്കാനുള്ള ഓര്‍ഡര്‍ ജനുവരിയില്‍ ഇറങ്ങും.

ഡിസംബര്‍ വരെ 9,000 രൂപയാണ് ധനസഹായം നല്‍കിയിരുന്നത്. ഈ മാസത്തേത് ഉടന്‍ തന്നെ ഉത്തരവിറങ്ങും. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി 15 കോടി രൂപയിലധികം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ ആശങ്കകള്‍ ആവശ്യമില്ല. ഈ വിഷയത്തില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കച്ചവടക്കാര്‍ക്ക് പണം ലഭിച്ചില്ലെന്ന ആശങ്കയും പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരങ്ങളൊന്നും അവര്‍ പാഴാക്കുന്നില്ല. എന്നാല്‍, ഇതുകൊണ്ടൊന്നും സര്‍ക്കാരിനെ ഭയപ്പെടുത്താനാകില്ലെന്ന് രാജന്‍ പറഞ്ഞു. പിരിച്ച കണക്ക് കയ്യിലില്ലെങ്കില്‍, പണം മുക്കിയതിന്റെ കണക്കില്ലെങ്കില്‍ സര്‍ക്കാരിന്റെ മെക്കട്ട് കയറുന്ന പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറയുന്ന വീടിന്റെ കണക്ക് അദ്ദേഹത്തിനുപോലും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം പിന്നീട് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9,000 രൂപ നല്‍കിയിരുന്നത്.

Tags: