വ്യാജ മരുന്ന് ദുരന്തം; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ അറസ്റ്റില്‍

മധ്യപ്രദേശില്‍ 20 കുട്ടികളാണ് മരിച്ചത്

Update: 2025-10-09 03:26 GMT

ഭോപാല്‍: വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ അറസ്റ്റില്‍. കോള്‍ഡ്രിഫ് നിര്‍മ്മാതാവ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാഡയില്‍ നിന്നെത്തിയ പോലിസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്. കമ്പനി പ്രവര്‍ത്തിക്കുന്നിടത്തെത്തി പോലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

20 കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോള്‍ഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിനും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കും.

തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂനിറ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കു പിന്നാലെ പല സംസ്ഥാനങ്ങളിലും കോള്‍ഡ്റിഫ് നിരോധിക്കുകയും സ്റ്റോക്കുകള്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Tags: