എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

Update: 2026-01-23 10:50 GMT

എറണാകുളം: എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി. പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ട്വന്റി-20 നേതാക്കള്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റുമാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു സാബു എം ജേക്കബിന്റെ മുന്‍പത്തെ നിലപാടെന്നും അത് ലംഘിക്കപ്പെട്ടുവെന്നും റസീന പരീത് പറഞ്ഞു. പാര്‍ട്ടിയുടെ റോയല്‍റ്റി കാര്‍ഡ് സര്‍വേയില്‍ ജാതിയും മതവും ചോദിച്ചത് എന്‍ഡിഎ പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നോയെന്ന് സംശയമുണ്ടെന്നും റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് കുറ്റപ്പെടുത്തിയ നേതാക്കള്‍, ജനങ്ങള്‍ വോട്ട് ചെയ്തത് ട്വന്റി-20 എന്ന സ്വതന്ത്ര സംഘടനയ്ക്കായിരുന്നുവെന്നും ബിജെപി സഖ്യത്തിനല്ലെന്നും വ്യക്തമാക്കി. ട്വന്റി-20യുടെ ഈ ചുവടുമാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്.

'രാജി വെച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരും. തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി-20ക്കാണ്. അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി എന്ന സഖ്യത്തിനായിരുന്നില്ല.' ട്വന്റി-20യില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് കൂട്ടിച്ചേര്‍ത്തു.

ആറ് മാസം മുന്നേ നടന്ന പടയൊരുക്കമാണെന്ന് രാജി വെച്ച രഞ്ജു പുളിഞ്ചോടന്‍ പറഞ്ഞു. ജാതിയും മതവും ചോദിച്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടപടിയെടുത്തു. നല്‍കിവന്ന ശമ്പളം അവര്‍ വെട്ടിക്കുറച്ചു. ട്വന്റി-20യില്‍ പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും കുന്നത്തുനാടിനെ അവര്‍ വിറ്റുവെന്നും രഞ്ജു പ്രതികരിച്ചു. ട്വന്റി-20യില്‍ നില്‍ക്കുന്നവര്‍ക്ക് വരുംനാളുകളില്‍ ബിജെപിക്കുവേണ്ടി വോട്ട് ചോദിക്കേണ്ട അവസ്ഥയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് ജീല്‍ മാവേലിയും പറഞ്ഞു.

കോണ്‍ഗ്രസ് പ്രവേശനത്തിനായി പല നേതാക്കളും സമീപിക്കുന്നുണ്ടെന്നും എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിന്റെ അന്ത്യം കുറിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍ പ്രതികരിച്ചു. നടന്നത് ബിസിനസുകാരന്റെ നിലനില്‍പ്പിനായുള്ള ശ്രമമാണെന്നും കുന്നത്തുനാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി നീക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും നിഷ്പക്ഷരായ ആളുകളെ സംഘ്പരിവാറിന്റെ കാല്‍ക്കീഴില്‍ കെട്ടാനുള്ള സാബുവിന്റെ ശ്രമം ജനം തള്ളുമെന്നും സജീന്ദ്രന്‍ പറഞ്ഞു.