നാഗ്പൂരില്‍ വെടിമരുന്ന് നിര്‍മാണശാലയിലെ പൊട്ടിത്തെറി; മരണം 17 ആയി

Update: 2026-03-01 10:57 GMT

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ കടോളില്‍ വെടിമരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 17 ആയി. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. നാഗ്പൂരിലെ കതോള്‍ താലൂക്കിലെ റൗള്‍ഗാവില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. ഖനനത്തിനും വ്യവസായ മേഖലയ്ക്കും ആവശ്യമായ സ്‌ഫോടക വസ്തുക്കളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയില്‍ പടക്ക നിര്‍മ്മാണ യൂണിറ്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് നാഗ്പൂരിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ ഡിറ്റണേറ്റര്‍ പാക്കിങ് യൂണിറ്റില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് അറിയിച്ചു. അപകടസമയത്ത് മുപ്പതിലധികം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ചില തൊഴിലാളികള്‍ ഇനിയും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. രാവിലെ തൊഴിലാളികള്‍ ജോലി തുടങ്ങിയതിന് പിന്നാലെയാണ് വലിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Tags: