ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 24 ആയി. വിരുദുനഗര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചികില്‍സയില്‍ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു മലയാളി കൂടിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം സംഭവിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വീണ്ടും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശോധന ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും പുനരാരംഭിക്കും. ഇന്നലെ വൈകീട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തില്‍ സ്‌ഫോടനം ഉണ്ടായത്.
വിരുദുനഗറിന് സമീപമുള്ള പടക്ക നിര്‍മാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്‌ക്കെതിരേയുള്ള അന്വേഷണം പോലിസ് ആരംഭിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
