അമീബിക് മസ്തിഷ്‌കജ്വരത്തിന് പിന്നില്‍ കാലാവസ്ഥാമാറ്റമെന്ന് വിദഗ്ധര്‍

Update: 2025-08-27 09:45 GMT

കോഴിക്കോട്: നമ്മുടെ പരിസ്ഥിതിയില്‍ സ്വാഭാവികമായി വസിക്കുന്ന ചിലതരം അമീബകള്‍ മൂലമുണ്ടാകുന്ന അപൂര്‍വ അണുബാധയാണ് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്‌കജ്വരം. ശുദ്ധജല തടാകങ്ങളിലും നദികളിലും കാണപ്പെടുന്ന, സ്വതന്ത്രമായി ജീവിക്കുന്ന അമീബ, നെയ്‌ഗ്ലേരിയ ഫൗളേരി, തലച്ചോറിനെ തിന്നുന്ന അമീബ എന്നിവ മൂലമാണ് രോഗം ഉണ്ടാകുന്നത്.കാലാവസ്ഥാമാറ്റം, താപനില, നഗരപ്രദേശങ്ങളിലെ ജലക്ഷാമം എന്നിവയാണ് കേരളത്തില്‍ ഇത് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷം കേരളത്തില്‍ 41 അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ 18 സജീവ കേസുകള്‍ നിലവില്‍ സംസ്ഥാനത്ത് ചികില്‍സയിലാണ്.പ്രാഥമിക അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് (ജഅങ) നമ്മുടെ പരിസ്ഥിതിയില്‍ സ്വാഭാവികമായി വസിക്കുന്ന ചില അമീബകള്‍ മൂലമാണ് ഉണ്ടാകുന്നത്,' ഐഎംഎ കൊച്ചിന്‍ സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.

സ്വതന്ത്രമായി ജീവിക്കുന്ന നിരവധി ഇനം അമീബകളുണ്ട്, പക്ഷേ അവയില്‍ ചിലത് മാത്രമേ തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകൂ. ഈര്‍പ്പമുള്ള മണ്ണ്, കെട്ടിക്കിടക്കുന്ന വെള്ളം, പൈപ്പുകളിലും ടാപ്പുകളിലും ഉള്ള ബയോഫിലിമുകള്‍, വാട്ടര്‍ ടാങ്കുകള്‍, നദികള്‍, കുളങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയില്‍ ഈ അമീബകള്‍ കാണപ്പെടുന്നു.

തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകുന്ന അമീബകള്‍ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. 'മൂക്കിന്റെ അറ എന്നത് തലച്ചോറില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു നേര്‍ത്ത അസ്ഥി മാത്രമാണ് . അമീബകള്‍ക്ക് ചിലപ്പോള്‍ അതിലൂടെ കടന്നുപോകാന്‍ കഴിയും. അതിനാല്‍, ഈ അപൂര്‍വ അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല തന്ത്രം മൂക്കിനുള്ളിലേക്ക് വെള്ളം കേറുന്നത് ഒഴിവാക്കുകയും നീന്തുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ്,' ജയദേവന്‍ പറഞ്ഞു.'നമ്മുടെ പരിസ്ഥിതിയില്‍ നിന്ന് ഈ അമീബകളെ നീക്കം ചെയ്യുന്നത് പ്രായോഗികമോ സാധ്യമോ അല്ല. പല അണുബാധകളും തടയുന്നതിന് വെള്ളം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, അത് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് ഇല്ലാതാക്കില്ല. കാരണം, ഭീഷണി നേരിടുമ്പോള്‍, അമീബകള്‍ക്ക് പ്രതിരോധശേഷിയുള്ള സിസ്റ്റ് രൂപമായി മാറാനും ഭീഷണി കുറഞ്ഞുകഴിഞ്ഞാല്‍ വീണ്ടും പ്രത്യക്ഷപ്പെടാനും കഴിയും,' അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ജലസ്രോതസ്സുകള്‍ വൃത്തിയുള്ളതും സുരക്ഷിതവുമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേരള ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തിങ്കളാഴ്ച സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അപൂര്‍വവും എന്നാല്‍ മാരകവുമായ തലച്ചോറിലെ അണുബാധ പടരുന്നത് തടയാന്‍ ഒരു ബഹുജന പൊതുജന കാമ്പെയ്‌നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പനി, തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിലൂടെ രോഗനിര്‍ണയവും ചികില്‍സയും വേഗത്തിലാക്കാന്‍ കഴിയും.

Tags: