അധ്യാപികയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെന്ന്; മുന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

Update: 2025-09-27 03:21 GMT

മലപ്പുറം: ബിസിനസ് തുടങ്ങാനെന്ന പേരില്‍ അധ്യാപികയില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് മുന്‍ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവും തട്ടിയെന്ന് ആരോപിച്ച് തലക്കടത്തൂര്‍ സ്വദേശിയായ നീലിയത് വേര്‍ക്കല്‍ ഫിറോസി (51)നെയാണ് അറസ്റ്റ് ചെയ്തത്. 1988 മുതല്‍ 1990 വരെ ഫിറോസിനെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് ഫിറോസ് അധ്യാപികയില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങിയത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നല്‍കി. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നല്‍കി. പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവും വാങ്ങി.