ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Update: 2026-03-25 10:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരിഷ് റാണയുടെ കണ്ണുകളും ഹൃദയവാല്‍വുകളും ദാനം ചെയ്ത് കുടുംബം. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഇന്നായിരുന്നു ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ ഹരീഷ് റാണയുടെ സംസ്‌കാരം. മതാചാരപ്രകാരമാണ് ഹരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡല്‍ഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ എയിംസില്‍ വെച്ച് ഹരീഷ് റാണ ലോകത്ത് നിന്ന് യാത്രയായത്. മരണശേഷം ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തിന്റെ കോര്‍ണിയകളും ഹൃദയ വാല്‍വുകളും ദാനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

2013ല്‍ ചണ്ഡീഗഢിലെ പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ താമസസ്ഥലത്തെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ആഘാതം ഹരീഷിനെ പൂര്‍ണ്ണമായും കിടപ്പിലാക്കി. കഴിഞ്ഞ 13 വര്‍ഷമായി ട്യൂബ് വഴിയുള്ള ഭക്ഷണത്തെ ആശ്രയിച്ച് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.

പതിമൂന്ന് വര്‍ഷമായി യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന 32 കാരന്‍ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ അപേക്ഷഅനുസരിച്ചാണ് സുപ്രിംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 11ലെ കോടതിയുടെ ഉത്തരവ്.

Tags: