മെൻഹിർ ശിവലിംഗമാണെന്ന് തെറ്റിദ്ധരിച്ചു; പാലായിലെ വിവാദത്തിൽ വിശദീകരണവുമായി എതിരൻ കതിരവൻ
കോട്ടയം: കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിൽ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും ഗവേഷകനുമായ എതിരൻ കതിരവൻ. തൻ്റെ ഫെയ്സ് ബുക്കിലൂടെയാണ് കണ്ടെത്തിയത് ശിവലിംഗമല്ലെന്നും മെൻഹിർ ആണെന്നും അദ്ദേഹം പറഞ്ഞത്. 8000 കൊല്ലം മുതൽ 3500 കൊല്ലം വരെ പഴക്കമുള്ളവയാണ് മെൻഹിർ. മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്ത് സ്ഥാപിക്കുന്ന കല്ലാണ് ഇത്. മെൻഹിർ ആളുകൾ ശിവലിംഗമാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ഫെയ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
പാലായിൽ ബൈപാസ് റോഡിനടുത്തു നിന്ന് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ (menhir) കണ്ടെത്തിയിരിക്കുന്നു. 8000 കൊല്ലം മുതൽ 3500 കൊല്ലം വരെ പഴക്കമുള്ളവയാണ് ലോകത്തെമ്പാടും കാണപ്പെടുന്ന ഈ നെടുകെ നാട്ടിയ നീള-അണ്ഡാകൃതി കല്ലുകൾ. മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകൾ സ്ഥാപിക്കപ്പെടാറ്. കേരളത്തിൽ പലയിടത്തും മെൻഹിറുകൾ കാണപ്പെട്ടിട്ടുണ്ട്.
പാലാ പ്രദേശത്തിനു ഇങ്ങനെ ഒരു ചരിത്രാതീത സംസ്കാരമുണ്ടെന്ന് തെളിയുന്നത് കൗതുകകരമാണ്. മെൻഹിറുകളോടൊപ്പം കാണാറുള്ള ചതുരക്കല്ലും കണ്ടുകിട്ടിയിട്ടുണ്ട് പാലായിൽ. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആർക്കിയോളജി വകുപ്പ് ശ്രദ്ധിക്കേണ്ടതാണിത്.
