നിലമ്പൂര്‍ എടക്കരയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; എട്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-19 14:46 GMT

നിലമ്പൂര്‍: എടക്കരയിലെ വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി എട്ട് പേര്‍ അറസ്റ്റിലായി. എടക്കര ടൗണിലെ കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീര്‍ (52), മകന്‍ അടുക്കത്ത് റിസ്‌വാന്‍ (23), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കൂളിക്കൂട്ടം പുന്നക്കല്‍ തറയില്‍ അരുണ്‍ (37), തൃശ്ശൂര്‍ കൊടകര കളത്തിലേകത്ത് ഗോകുല്‍ (32), മേലാറ്റൂര്‍ പാതിരികോട് പിലായിതൊടി ഫദ്‌ലു റഹ്മാന്‍ (35), എടക്കര പാലേമാട് കരിമ്പന നൗഷാദ് (35), എടക്കര മില്ലുംപടി കിഴക്കേതില്‍ അബ്ദുള്‍ സലാം (56), എടക്കര പാലേമാട് ഉള്ളാട്ടില്‍ മനോജ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ചെന്നൈ-കൊച്ചി-കോഴിക്കോട് ഡിആര്‍ഐ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും ചെന്നൈ കസ്റ്റംസ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് 35 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. ഒരോ ആനക്കൊമ്പിനും പതിനേഴ് കിലോഗ്രാം ഭാരവും അഞ്ചടി ഉയരവുമുണ്ട്. എടക്കര ടൗണിലെ ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ മഞ്ചീരി ഉള്‍ക്കാട്ടിലെ ബേബി എന്ന ആദിവാസിയില്‍ നിന്നാണ് ഇവര്‍ ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് ഡിആര്‍ഐ സംശയിക്കുന്നു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് നടന്ന വില്‍പന സംഘത്തില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റെയ്ഡും അറസ്റ്റും. ബുധനാഴ്ച രാവിലെ പത്തരക്ക് എടക്കര കടയില്‍ ആരംഭിച്ച റെയ്ഡ് രാത്രിയാണ് അവസാനിച്ചത്. പ്രതികളുമായി ആറ് െ്രെപവറ്റ് ഇന്നോവ കാറിലാണ് ഡിആര്‍ഐ സംഘം എത്തി ആനക്കൊമ്പ് പിടികൂടിയത്.