എഡിസന്റെ കെറ്റമെലോണ്‍ കാര്‍ട്ടല്‍ ലഹരി ഇടപാട്; മൂന്നു വിദേശികള്‍ക്കും പങ്ക്

Update: 2025-07-31 02:55 GMT

കൊച്ചി: 'കെറ്റമെലോണ്‍' ഡാര്‍ക്ക്‌നെറ്റ് ലഹരി ഇടപാടില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശി എഡിസനുമായി ബന്ധമുള്ള മൂന്ന് വിദേശികളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) തിരിച്ചറിഞ്ഞു. രണ്ട് ആസ്‌ത്രേലിയന്‍ പൗരന്മാരുടെയും ഒരു ഇംഗ്ലണ്ടുകാരന്റെയും പങ്കാണ് വ്യക്തമായത്. ഇവരുമായി എഡിസന് ലഹരിവില്‍പ്പനയും സാമ്പത്തിക ഇടപാടുകളും ഉള്ളതായി കണ്ടെത്തി. എഡിസന്റെ പണം ക്രിപ്‌റ്റോ കറന്‍സിയായും പിന്നീട് ഡോളറായും വിനിമയം ചെയ്യുന്നതിനും ഇവര്‍ സഹായിച്ചിട്ടുണ്ട്. പുതിയ പ്രതികളുടെ വിവരങ്ങള്‍ അറിയാന്‍ പരസ്പര നിയമ സഹായ ഉടമ്പടി (മ്യൂച്വല്‍ അസിസ്റ്റന്റ് ലീഗല്‍ ട്രീറ്റി-എംലാറ്റ്) വഴി ആസ്‌ത്രേലിയയിലെ ഫെഡറല്‍ പോലിസ്, ഇംഗ്ലണ്ടിലെ നാഷണല്‍ െ്രെകം ഏജന്‍സി എന്നിവരുമായി എന്‍സിബി ആശയവിനിമയം നടത്തി.

ഉടമ്പടി ഒപ്പുവെച്ച ഈ രാജ്യങ്ങളിലെ പോലിസ് ലെയ്‌സണ്‍ ഓഫീസര്‍മാര്‍ ഇന്ത്യയിലുണ്ട്. കേസില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കണമെങ്കില്‍ എംലാറ്റ് വഴിയുള്ള ഔദ്യോഗികമായ അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ എഡിസനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ആഗസ്റ്റ് നാലിന് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് എന്‍സിബി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

എഡിസന്റെ കെറ്റമെലോണ്‍ ഡാര്‍ക്ക്‌നെറ്റ് ശൃംഖല തകര്‍ക്കുകയും ക്രിപ്‌റ്റോ കറന്‍സിയും ലഹരിവസ്തുക്കളുമുള്‍പ്പെടെ ഒരു കോടി രൂപയുടെ വസ്തുക്കള്‍ എന്‍സിബി പിടിച്ചെടുത്തിരുന്നു. കെറ്റമെലോണ്‍ പിടിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ജര്‍മന്‍ പോലിസ് തകര്‍ത്ത 'മൂംഗിമാര്‍ക്കറ്റ്' എന്ന ഡാര്‍ക്ക്‌നെറ്റ് ശൃംഖലയിലും എഡിസന് അക്കൗണ്ടുള്ളതായി കണ്ടെത്തിയിരുന്നു. കെറ്റമെലോണ്‍ കേസില്‍ എഡിസനും സുഹൃത്ത് അരുണ്‍ തോമസുമാണ് പിടിയിലായത്. കെറ്റമിന്‍ വിദേശത്തേക്ക് അയച്ച കേസില്‍ എഡിസന്റെ സഹപാഠി ഡിയോളിനെയും എന്‍സിബി അറസ്റ്റ് ചെയ്തു.