അനില്‍ അംബാനിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റിലയന്‍സ് പവര്‍ ഓഫീസുകളില്‍ ഇഡി റെയ്ഡ്

Update: 2026-03-06 08:57 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. മുംബൈയും ഹൈദരാബാദും ഉള്‍പ്പെടെ കമ്പനിയുടെ 12ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 15 അംഗങ്ങളടങ്ങിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി അനില്‍ അംബാനിയെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ അനില്‍ അംബാനിക്കെതിരേ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചിരുന്നു.

നിലവില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരേ മൂന്നു കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകളും രേഖകളുടെ ശേഖരണവും തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

Tags: