ചലച്ചിത്ര താരങ്ങളുടെ വസതിയിലെ ഇഡി റെയ്ഡ്; ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ഫാഷിസ്റ്റ് തന്ത്രം: സിപിഎ ലത്തീഫ്

Update: 2025-10-08 06:56 GMT

തിരുവനന്തപുരം: മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ വസതികളില്‍ നടക്കുന്ന ഇഡി റെയ്ഡ് ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ഫാഷിസ്റ്റ് തന്ത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഭൂട്ടാനില്‍ നിന്ന് ആഢംഭര കാറുകള്‍ ഇറക്കുമതി ചെയ്തെന്ന പേരിലാണ് മമ്മുട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ് അടക്കമുള്ളവരുടെ വസതികളില്‍ റെയ്ഡ് നടക്കുന്നത്. അതേസമയം ഭൂട്ടാനില്‍ നിന്ന് ആയിരത്തിഅഞ്ഞൂറിലധികം വാഹനങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കേ കേരളത്തില്‍ ചിലരെ മാത്രം ലക്ഷ്യം വെച്ചു നടക്കുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമാണ്.

ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഭയപ്പെടുത്താനും വരിഞ്ഞുമുറുക്കാനുമുള്ള സംഘപരിവാര ഉപകരണമായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇഡി രംഗപ്രവേശം ചെയ്തിരിക്കുന്നു എന്നത് ദുരുദ്ദ്യേശം വ്യക്തമാക്കുന്നു.

സെലിബ്രിറ്റികളും കോര്‍പറേറ്റുകളും ഉള്‍പ്പെടെയുള്ളവര്‍ സംഘപരിവാരത്തിന്റെ മൂടു താങ്ങികള്‍ ആയാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന തീട്ടൂരമാണ് ഇപ്പോള്‍ നടക്കുന്ന റെയ്ഡ് പ്രഹസനങ്ങള്‍. കേന്ദ്ര ഏജന്‍സികളെ ഏകാധിപത്യത്തിന്റെ മര്‍ദ്ദനോപകരണങ്ങളാക്കുന്നതിനെതിരേ ജനാധിപത്യ സമൂഹം ഭിന്നതകള്‍ മറന്ന് ഐക്യപ്പെടാനും ജനാധിപത്യ പോരാട്ടം ശക്തമാക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags: