ഇന്തോനേഷ്യയില്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Update: 2026-04-02 05:26 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സമുദ്രതീര രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം, ടെര്‍ണേറ്റ് നഗരത്തില്‍ നിന്ന് ഏകദേശം 127 കിലോമീറ്റര്‍ അകലെയുള്ള കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 7.8 തീവ്രതയായി രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.4 ആവുകയായിരുന്നു.

ഇന്തോനേഷ്യയ്‌ക്കൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍, തായ്‌വാന്‍, ഗുവാം, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും കടല്‍നിരപ്പില്‍ മാറ്റങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളും സ്‌കൂളുകളും വിട്ട് പുറത്തേക്ക് ഒഴിഞ്ഞു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപോര്‍ട്ട് ചെയ്തിട്ടില്ല. തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ മുന്നൊരുക്ക നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Tags: