ക്യൂബയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

Update: 2026-03-17 10:59 GMT

ഹവാന: ക്യൂബയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഭൂഗര്‍ഭ പഠന കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ ക്യൂബയിലെ ഗ്രാന്‍മ പ്രവിശ്യയ്ക്കടുത്തുള്ള കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോ ഡി ക്യൂബ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ഭീതിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. നിലവില്‍ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, തീരദേശ മേഖലകളില്‍ അധിക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ക്യൂബന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യതയുള്ള പഴയ കെട്ടിടങ്ങലില്‍ നിന്നും മാറി നില്‍ക്കാന്‍ ജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരീബിയന്‍ മേഖലയിലെ ഭൗമപാളികളുടെ ചലനങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് ഇത്തരം ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സമീപ ദ്വീപുകളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.

Tags: