നേപ്പാളിലെ കോശി പ്രവിശ്യയില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

Update: 2026-02-22 09:03 GMT

കാഠ്മണ്ഡു: നേപ്പാളിലെ കോശി പ്രവിശ്യയില്‍ ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7.31നാണ് റിപോര്‍ട്ട് ചെയ്തത്. ശംഖുവാസഭ ജില്ലയിലെ റിതക് പ്രദേശത്താണ് പ്രഭവകേന്ദ്രമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ കിഴക്കായാണ് ശംഖുവാസഭ സ്ഥിതി ചെയ്യുന്നത്. തപ്ലെജംഗ്, ഭോജ്പൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു മുന്‍പ് ജനുവരി 11നു ലാംജംഗ് ജില്ലയിലെ ബന്‍സാറിന് സമീപം 3.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. ടിബറ്റന്‍, ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകള്‍ വര്‍ഷത്തില്‍ ഏകദേശം രണ്ടു മീറ്റര്‍ വരെ തമ്മില്‍ നീങ്ങുന്നതിനാല്‍ രാജ്യത്ത് ഇടയ്ക്കിടെ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. 2015ല്‍ നേപ്പാളില്‍ ഉണ്ടായ 7.8 തീവ്രതയുള്ള ശക്തമായ ഭൂചലനത്തില്‍ ഏകദേശം 9,000ലധികം പേരുടെ ജീവന്‍ നഷ്ടമായി.

Tags: