കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതിയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരന്‍

പൊന്നാനിയില്‍ ഓഫീസ് നാളെത്തന്നെ തുറക്കും, കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാന്‍

Update: 2026-02-01 10:45 GMT

തിരുവനന്തപുരം: ബജറ്റില്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതിയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയില്‍ ഓഫീസ് തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തനം തുടങ്ങാന്‍ രേഖാമൂലം നിര്‍ദേശം ലഭിച്ചിട്ടില്ല. ആദ്യം ഡിപിആര്‍ തയാറാക്കുകയാണ് വേണ്ടത്. ജനുവരി 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പ്രൊജക്ട് റിപോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ ഡിഎംആര്‍സിക്ക് ലഭിക്കുമെന്നും പൊന്നാനിയില്‍ ഓഫീസ് തുറക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ആര്‍ടി എന്തായാലും വരില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ റെയില്‍ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല. സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന ആര്‍ആര്‍ടിഎസ് പദ്ധതി വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണ്. ഇത് മണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Tags: