സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിനോദസഞ്ചാരത്തിന് വിലക്ക്

Update: 2024-06-27 05:52 GMT

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.അവധി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമക്കി. ചില ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

ഇടുക്കിയില്‍ മുന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിര്‍ത്തി ആനച്ചാല്‍ വഴി പോകാന്‍ നിര്‍ദേശമുണ്ട്. കല്ലാര്‍ കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്.

വയനാട് ജില്ലയില്‍ ഖനനത്തിന് കലക്ടര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. വിനോ ദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. പുഴയിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകുന്നേരത്തെ കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം പെരുമ്പടപ്പ് വില്ലേജില്‍ ഒരു ഭുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി വില്ലേജുകളില്‍ 22 ആളുകളെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

എറണാകുളം എടവനക്കാട് തീരപ്രദേശ മേഖലയോട് കളക്ടര്‍ അവഗണന കാണിക്കുന്നു എന്നാരോപിച്ച് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിക്കാന്‍ തീരദേശവാസികള്‍.നിലവില്‍ പുലിമുട്ട് വരുന്നതിനും ടെട്രോ മോഡലില്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനും ഫണ്ട് ഇല്ലെന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കളക്ടര്‍ നിലപാടെടുത്തു. ഇതിനെതിരെയാണ് ഇന്ന് രാവിലെ 8 മണി മുതല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള തീരുമാനം.

Tags: