സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണുകളും മിസൈലുകളും തകര്‍ത്തു

Update: 2026-04-02 09:37 GMT

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും ഡ്രോണും പ്രതിരോധ സേന തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ നാലു ഡ്രോണുകളും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. തുടര്‍ച്ചയായ ആക്രമണ ഭീഷണിയെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ ജനങ്ങളോട് കെട്ടിടങ്ങള്‍ക്കുള്ളിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറാനും ജനാലകളടെയും ബാല്‍ക്കണികളുടെയും അടുത്തുനിന്ന് മാറി നില്‍ക്കാനും നിര്‍ദ്ദേശിച്ചു. പുറത്തിറങ്ങിയിരിക്കുന്നവര്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ അഭയം തേടണമെന്നും അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പാലങ്ങള്‍ക്കും ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും സമീപം നില്‍ക്കാതെ സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തണമെന്നും നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 നമ്പറിലും മറ്റു മേഖലകളില്‍ 998 നമ്പറിലും ബന്ധപ്പെടണം.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 865 ഡ്രോണുകളും 72 ബാലിസ്റ്റിക് മിസൈലുകളും വിജയകരമായി തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആക്രമണങ്ങളില്‍ ഭൂരിഭാഗവും റിയാദിനെയും കിഴക്കന്‍ പ്രവിശ്യയെയുമാണ് ലക്ഷ്യമിട്ടിരുന്നത്.

Tags: