ഡോ. എ ജെ ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Update: 2025-12-28 12:42 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. മുന്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ എം സലാഹുദ്ദീനാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കൊല്ലം കരുനാഗപ്പള്ളി മീന്‍മുക്ക് മദ്രസക്കു സമീപം ഇടയില വീട്ടില്‍ ഡോ. ഇ എ റുവൈസാണ് കേസിലെ പ്രതി. സ്ത്രീധനം കൂട്ടി നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഡോ. റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023 ഡിസംബര്‍ നാലിനായിരുന്നു ഡോ. ഷഹന ആത്മഹത്യ ചെയ്തത്.

'അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാന്‍ വഞ്ചിക്കപ്പെട്ടു.' ഒപി ടിക്കറ്റിന്റെ പിറകില്‍ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തില്‍ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പില്‍ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പോലിസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പോലിസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചര്‍ച്ചയായതിനു ശേഷം മാത്രമാണ് പോലിസ് റുവൈസിനെതിരേ കേസെടുക്കാന്‍ തയ്യാറായത്.

ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന ഡോ. ഉവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിനു പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. അറസ്റ്റിലാകുന്നതിനു മുന്‍പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ കഴക്കൂട്ടം അസി. കമ്മീഷണറുടെ ചോദ്യം ചെയ്യലില്‍ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലില്‍ നിന്നും തെളിവുകള്‍ പോലിസിന് ലഭിച്ചിരുന്നു.

ഇയാളുമായി പ്രണയത്തിലായിരുന്ന ഷഹനയെ വിവാഹം ചെയ്യുന്നതിന് 150 പവന്‍ സ്വര്‍ണവും ഒരേക്കര്‍ സ്ഥലവും ബിഎംഡബ്ല്യു കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹനയുടെ വീട്ടുകാരുടെ പരാതി. സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഒരു കോടി രൂപയും ബിഎംഡബ്ല്യൂവും തന്നാല്‍ ഞാന്‍ കെട്ടിക്കോളാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹനയെ ആത്മഹത്യയിലേക്കു നയിച്ചത്. ഉയര്‍ന്ന അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹന ആത്മഹത്യ ചെയ്തത്. 2023 ഡിസംബര്‍ നാലിന് രാത്രിയില്‍ ഷഹനയെ മെഡിക്കല്‍ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.