ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആവർത്തിച്ച് ട്രംപ്
ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഇതിനകം കുറച്ചിട്ടുണ്ടെന്നും അവ ഏതാണ്ട് പൂർണ്ണമായും നിർത്തുമെന്നും ട്രംപ് പറഞ്ഞു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ഉഭയകക്ഷി ചർച്ചക്കിടെയാണ് പരാമർശം.
'ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. അവർ ഇതിനകം അത് കുറച്ചിട്ടുണ്ട്, ഏറെക്കുറെ നിർത്തി. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറുകയാണ്. ഇതുവരെ അവർ ഏകദേശം 38 ശതമാനം എണ്ണ വാങ്ങിയിട്ടുണ്ട്. അവർ ഇനി അങ്ങനെ ചെയ്യില്ല' ട്രംപ് പറഞ്ഞു.
വിപണി സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി വിശാലാടിസ്ഥാനത്തിലുള്ള ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണെന്നും വൈവിധ്യവൽക്കരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു. എന്നാൽ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങി ഉക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകാൻ പുടിന്റെ സർക്കാരിനെ സഹായിക്കുന്നുവെന്നായിരുന്നു ട്രംപിൻ്റെ വാദം. എന്നാൽ ഉപഭോക്താക്കളുടെ താൽപ്പര്യത്തിനനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഇല്ലാതാക്കിയത് താനാണെന്നും ട്രംപ് ആവർത്തിച്ചു.
