ആഭ്യന്തര വിമാനങ്ങള്‍ക്ക് ആശ്വാസം; ലാന്‍ഡിങ്-പാര്‍ക്കിങ് ചാര്‍ജില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Update: 2026-04-08 07:42 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാനങ്ങളുടെ ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകളില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആര്‍എ). പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ലൈന്‍ സര്‍വീസുകള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിനായാണ് നടപടി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിമാനത്താവളങ്ങളോട് ചാര്‍ജ് കുറയ്ക്കാന്‍ എഇആര്‍എ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നു മാസത്തേക്കാണ് ഇളവ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. മൂന്നു മാസത്തെ കാലാവധിക്ക് ശേഷവും ഇളവ് തുടരണോ എന്ന കാര്യത്തില്‍ പിന്നീട് പ്രത്യേകമായി വിലയിരുത്തി തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്താവളങ്ങളിലെ ലാന്‍ഡിങ്, പാര്‍ക്കിങ് ഫീസുകള്‍ എയര്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ പുതിയ തീരുമാനം കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസങ്ങളിലായി വിമാന ഇന്ധനവില ഉയര്‍ന്നതും മറ്റു ചെലവുകള്‍ വര്‍ധിച്ചതും എയര്‍ലൈന്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഇളവ് ബാധകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസുകള്‍ നിലവിലെ അസ്ഥിരാവസ്ഥ മറികടക്കാന്‍ ഈ നടപടി സഹായകരമാകുമെന്നുമാണ് വിലയിരുത്തല്‍.

Tags: