മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ; കുട്ടി നെഗറ്റീവ്

Update: 2025-10-14 16:10 GMT

കൊച്ചി: വടക്കന്‍ പറവൂരില്‍ മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ് - വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയുടെ വലതു ചെവിയിലാണ് കഴിഞ്ഞ ഞായറാഴ്ച നായ കടിച്ചത്. അറ്റുപോയ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചു. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കുട്ടിക്ക് ആന്റി റാബീസ് ടെസ്റ്റ് നടത്തിയിരുന്നു. ആ പരിശോധനാ ഫലം നിലവില്‍ നെഗറ്റീവാണ്. വീടിനടുത്തുള്ള പറമ്പില്‍ കുട്ടികള്‍ കളിക്കുന്നത് നോക്കി അച്ഛനോടൊപ്പം ഇരിക്കുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്.

നായയെ തുരത്തിയോടിക്കാന്‍ മിറാഷ് ശ്രമിച്ചെങ്കിലും വലത്തേ ചെവിയുടെ ഒരുഭാഗം നായ കടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതിനു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. തെരുവുനായ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ചിറ്റാറ്റുകര പഞ്ചായത്ത് നാളെ 11ന് അടിയന്തര കമ്മിറ്റി ചേരും. നവംബര്‍ മൂന്നിന് സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.