കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം രൂക്ഷം, പൂര്‍ണമാകാതെ സീറ്റ് വിഭജനം

Update: 2026-03-18 05:55 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു. കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കീറാമുട്ടിയാകുന്നത്.

തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വി ഡി സതീശന്‍ ഇന്നലെ ചര്‍ച്ചയ്ക്ക് ഇടയില്‍ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മല്‍സരിപ്പിക്കണമെന്നാണ് വി ഡി സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. കഴിഞ്ഞ ദിവസം 55 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ഇതില്‍തന്നെ, പയ്യന്നൂര്‍, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും യൂത്ത് കോണ്‍ഗ്രസും അതൃപ്തി വ്യക്തമാക്കി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും ഒരൊറ്റ സ്ഥാനാര്‍ഥിയിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളിലെ പട്ടിക പുറത്തിറക്കാന്‍ വൈകുന്നത്.

Tags: