ലൈംഗികാതിക്രമ ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകരം; കര്‍ശന നിര്‍ദ്ദേശവുമായി സുപ്രിംകോടതി

Update: 2026-03-28 09:47 GMT

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ ഇരകളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവണത ആവര്‍ത്തിക്കുന്നത് ഗൗരവകരമായ നിയമലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഇരകളുടെ പേരോ തിരിച്ചറിയല്‍ വിവരങ്ങളോ പുറത്തുവിടുന്നത് അവരുടെ സ്വകാര്യതക്കും മാന്യതയ്ക്കും തിരിച്ചടിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിലവിലുണ്ടായിട്ടും പോലിസ് രേഖകളിലും കോടതി ഉത്തരവുകളിലും മാധ്യമ റിപോര്‍ട്ടുകളിലും ഇത്തരം വിവരങ്ങള്‍ പുറത്ത് വരുന്നത് ആശങ്കാജനകമാണെന്ന് നിരീക്ഷിച്ചു.

എഫ്‌ഐആര്‍, ചാര്‍ജ്ഷീറ്റ്, കോടതി വിധികള്‍ എന്നിവയില്‍ ഇരയുടെ പേര് നേരിട്ട് ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാര്‍ത്തകള്‍ നല്‍കുമ്പോഴും ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അശ്രദ്ധയാലോ ബോധപൂര്‍വ്വമല്ലാതെയോ വിവരങ്ങള്‍ പുറത്ത് വിടുന്നതും ശിക്ഷാര്‍ഹമാണെന്ന് കോടതി വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇരകള്‍ക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ബാധ്യതയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Tags: