യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും

Update: 2026-04-01 03:27 GMT

കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവനടിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ പോലിസിന്റെ നിര്‍ണായകനീക്കം ഉണ്ടായത്. പീഡന പരാതിയില്‍ പോലിസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പോലിസിന്റെ നടപടി വേഗത്തില്‍ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകര്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവര്‍ത്തകനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പോലിസ് തിരിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പോലിസ് നീക്കം.

സിനിമാ ലൊക്കേഷനില്‍ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിനെ പോലിസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പോലിസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പോലിസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മുന്‍പ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

Tags: