'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്: വയോധികന് നഷ്ടമായത് 45 ലക്ഷം രൂപ

Update: 2026-01-25 08:54 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്' എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. തലശ്ശേരി സ്വദേശിയായ 77 വയസ്സുകാരനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

അറസ്റ്റ് വാറണ്ട് വാട്‌സ്ആപ്പ് വഴി അയച്ചുനല്‍കിയ തട്ടിപ്പുകാര്‍, അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ കൈവശമുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വയോധികനെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി പണം കൈമാറുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം വയോധികന്‍ ബന്ധുക്കളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സൈബര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

Tags: