വിമാനയാത്രയിലെ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി; എയര്‍ലൈനുകള്‍ക്ക് ഡിജിസിഎയുടെ പുതിയ മാര്‍ഗനിര്‍ദേശം

Update: 2026-02-19 05:26 GMT

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ യാത്രക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും നിയന്ത്രിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്തിനുള്ളിലോ വിമാനത്താവളത്തിലോ അനാചാരപരമായി പെരുമാറുന്ന യാത്രക്കാരെ നിര്‍ബന്ധമായും റിപോര്‍ട്ട് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാനത്തിലെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് വ്യക്തമാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ (എസ്ഒപി) നടപ്പിലാക്കാനും എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിജിസിഎ മേധാവി ഫൈസ് അഹമ്മദ് കിദ്വായ് നിര്‍ദേശിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും യാത്രക്കാരുടെ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിക്രമങ്ങള്‍ രൂപീകരിക്കണം. യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന വിമാനത്താവള ജീവനക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതും ഇന്ത്യയിലേക്കുള്ളതുമായ എല്ലാ സര്‍വീസുകള്‍ക്കും ബാധകമാണ്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുറമേ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈനുകള്‍ക്കും ഇത് ബാധകമാകും.

യാത്രക്കാരുടെ മോശം പെരുമാറ്റത്തെ അതിന്റെ തീവ്രത അനുസരിച്ച് നാലു ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്

ഘട്ടം 1: വാക്കാല്‍ അധിക്ഷേപിക്കല്‍, മോശം ആംഗ്യങ്ങള്‍ കാണിക്കല്‍, മദ്യപിച്ച് ബഹളം വയ്ക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍.

ഘട്ടം 2: ശാരീരിക ഉപദ്രവങ്ങള്‍ — തള്ളല്‍, അടിക്കല്‍, ചവിട്ടല്‍, അനാവശ്യ സ്പര്‍ശനം, ലൈംഗികാതിക്രമം എന്നിവ.

ഘട്ടം 3: ജീവന് ഭീഷണിയാകുന്ന പ്രവൃത്തികള്‍ — വിമാനത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ കേടുവരുത്തല്‍, ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കല്‍, കണ്ണിന് പരിക്കേല്‍പ്പിക്കല്‍, വധശ്രമം എന്നിവ.

ഘട്ടം 4: കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയൊ പ്രവേശിക്കുകയൊ ചെയ്യല്‍.

ഇത്തരത്തിലുള്ള കേസുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിസിഎ വ്യകതമാക്കി.

Tags: