പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൊതുശ്മശാനം നിഷേധിക്കുന്നത് പട്ടിക ജാതി-പട്ടിക വകുപ്പ് നിയമ പ്രകാരം കുറ്റകരം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൊതുശ്മശാനം അനുവദിക്കാതിരിക്കുന്നത് പട്ടിക ജാതി-പട്ടിക വകുപ്പ് നിയമ പ്രകാരം കുറ്റകരമായിരിക്കുമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം നിയവിരുദ്ധമാക്കിയ തൊട്ടുകൂടായ്മയുടെ ഗണത്തല്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
പെരുന്തുറൈ താലൂക്കിലെ കരുമാണ്ടിസെല്ലിപാളയം ടൗണ്‍ പഞ്ചായത്തിലെ തിരുവേങ്ങാടംപാളയത്തെ ഭൂമിയെക്കുറിച്ചുള്ള മൂന്ന് റിട്ട് ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. റവന്യൂ രേഖകളില്‍ 'കാര്‍ട്ട് ട്രാക്ക് പൊറോംപോക്ക്' എന്ന് തരംതിരിച്ചിട്ടുണ്ടെങ്കിലും, ഈ ഭൂമി പതിറ്റാണ്ടുകളായി ശ്മശാന, ശവസംസ്‌കാര സ്ഥലങ്ങളായി ഉപയോഗിച്ചിരുന്നതായി നിരവധി ഗ്രാമീണര്‍ അവകാശപ്പെട്ടിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതു പ്രകാരം, ശ്മശാനം നിരപ്പാക്കുന്നതിനെതിരേ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
റിട്ട് ഹരജികള്‍ കണക്കിലെടുത്ത്, അന്വേഷണം നടത്താന്‍ കോടതി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. സര്‍വേ നമ്പറുകള്‍ വണ്ടിപ്പാതയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭൂമിയുടെ ചില ഭാഗങ്ങള്‍ 70 വര്‍ഷത്തിലേറെയായി ശ്മശാനമായി ഉപയോഗിച്ചിരുന്നതായി സ്‌പെഷ്യല്‍ തഹസില്‍ദാറുടെ ററിപോര്‍ട്ടുണ്ട്. ശവക്കുഴികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇളക്കി നിരപ്പാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
വാദം കേട്ട കോടതി, ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും മരണശേഷവും അന്തസ്സിനുള്ള അവകാശം നിലനില്‍ക്കുന്നുണ്ടെന്നും ആവര്‍ത്തിച്ചു. ശവക്കുഴികള്‍ നശിപ്പിക്കുന്നത് മരിച്ചവരെ മാത്രമല്ല, അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
